My Blog List

Thursday, 25 April 2013

ഗോ ഗോവ

അഡ്മിഷൻ കഴിഞ്ഞു നാട്ടിലെത്തി ചോദിച്ചവരോടൊക്കെ ഞാൻ പറഞ്ഞിരുന്നത് കോളേജ് ഗോവക്ക് അടുത്താണെന്നായിരുന്നു . ക്ലാസ് തുടങ്ങിയപ്പോൾ ഹൊസ്റ്റലിലെ സ്ഥിരം കത്തിയിലും കാര്യമായ ചർച്ച അത് തന്നെ . " എന്നെങ്കിലും ഒന്ന് പോകണം അവിടെ  "

അവസാനം തീരുമാനമായി . പെരുന്നാളിന് നാട്ടിൽ പോക്ക് ഗോവ വഴി ആക്കാം. ഇടക്ക് മുനാഫിനോ മറ്റോ ഒരു ചിന്ന സംശയം ." ഇനി നമ്മൾ അവിടെ എത്തുന്നത് ഇരുപത്തേഴാം രാവിനാണെങ്കിലോ ? " . ഉടനെ വന്നു അസ്ഹറിന്റെ മറുപടി . "അതിനു നമ്മൾ തോന്നിവാസത്തിനോന്നും അല്ലല്ലോ പോകുന്നത് . സ്ഥലം കാണാനല്ലേ (ആഹഹ )!!! ". 

ചില സാങ്കേതിക കാരണങ്ങളാൽ (അത് പിന്നെ പറയാം ) ആ പോക്ക് പാളി. 
പെരുന്നാളിന്റെ ചുറ്റിക്കളി കഴിഞ്ഞു തിരിച്ചു വണ്ടി കയറാൻ എന്തോ രണ്ടു ദിവസം വൈകി (ഭാഗ്യം ) . ഹോസ്റ്റലിൽ എത്തിയപ്പോഴാണ് അറിയുന്നത് , വരുന്ന വഴിക്ക് ട്രെയിനിൽ വച്ച് ഏതോ മദാമ്മയെ കണ്ടെന്നോ ആരൊക്കെയോ അവരുടെ കൂടെ ഗോവക്ക് പോയെന്നോ ഒക്കെ .

പിറ്റേന്ന് രാവിലെ എണീച് നോക്കുമ്പോ കാണുന്നത് കറുത്ത് കരിവാളിച്ച മുഖവുമായി നിൽക്കുന്ന മൂന്നു മഹാന്മാരെ (അർമാധിച്ച് തിരിച്ചു വരുന്ന വഴി ഏതോ സൂപെർസിന്റെ കയ്യിൽ കുടുങ്ങിയെന്നും ഇച്ചായന്മാർ കൂമ്പടക്കം വാട്ടി എന്നും ഒക്കെ പറഞ്ഞു കേട്ടു . സത്യം എന്താണെന്ന് ദൈവത്തിനറിയാം ) 

ഏതായാലും പിന്നെ ഫസ്റ്റ് ഇയെർ കഴിയുംവരെ ഗോവ എന്ന് മുഴുവൻ ഉച്ചരിക്കാൻ ഒരാൾക്കും ധൈര്യമില്ലായിരുന്നു .  

Sunday, 21 April 2013

ന്റെ ആദ്യത്തെ ബണ്ടി




ഫസ്റ്റ് ഇയെർസിന്റെ കണ്‍ കണ്ട ദൈവം മണിയാറും കോളേജിന്റെ രോമാഞ്ചം വൈസ് പ്രിൻസിയും ഒക്കെ ചേതക്കിൽ ഇങ്ങിനെ പറക്കുന്നത് കണ്ട അന്നേ മനസ്സിൽ ഉറപ്പിച്ചതാ , ഒരു ചേതക്ക് സ്വന്തമാക്കണമെന്ന്  (വൈസ് പ്രിൻസിപ്പൽ  കൂതറ ഹെൽമെറ്റും വച്ച് പോകുന്ന പോക്ക് കണ്ടാൽ എനിക്ക് ധൂമിലെ  ജോണ്‍ എബ്രാഹിമിനെയാണ് ഓർമ വരിക)   
  
ഫൈനൽ ഇയറിൽ എത്തിയപ്പോൾ ആണ് ആ സ്വപ്നം പൂവണിഞ്ഞത് , റൂം മെറ്റ്സ് മൂന്നാൾകും കൂടി ഒരു സ്കൂട്ടെർ . കൊട്ടാരം ഡ്രൈവർ ഫവാസിന്റെയും ശബീബിന്റെയും ഇടയിലായി ഞെരിഞ്ഞമർന്നു ഞാൻ ഇരിക്കുന്നത്  കണ്ടിട്ട്  സാൻവിച്ച്  എന്ന് ആദ്യം വിളിച്ചത് മാളയാണോ അതോ പലകയാ
ണോ എന്ന് ഓർമയില്ല (അസൂയക്കാർ ആരോ ആണ് എന്ന് ഉറപ്പാ ) 



പതിനെട്ടു രൂപക്ക് എണ്ണയും രണ്ടു രൂപക്ക് ഓയിലും മാത്രം അടിച്ചിരുന്നത്    കൊണ്ട് ഒരു പമ്പിൽ നിന്നും അടുത്ത പമ്പിലേക്ക് എന്നുള്ള നിലക്കായിരുന്നു ഞങ്ങളുടെ സ്ഥിരം ട്രിപ്പ്‌ (ഒരു മാതിരി ടൗണ്‍ ടു ടൗണ്‍ എന്നൊക്കെ പറയുന്ന പോലെ   ) 

ഏതായാലും ഫൈനൽ എക്സാം കഴിഞ്ഞു പേടകം വിറ്റു കിട്ടുന്ന കാശിനു അടിച്ചു പൊളിക്കാമെന്ന സ്വപ്നം പാളി . വിൽക്കാനായി ആളെ റെഡിയാക്കി ചെന്ന് നോക്കുമ്പോ സാധനം സ്വാഹാ  . ഞങ്ങൾ വരുന്നതിനു മുൻപ് തന്നെ അത് ആണ്കുട്ടികൾ അടിച്ചു മാറ്റിയിരുന്നു . 

Thursday, 18 April 2013

പരാജയങ്ങൾ

എഞ്ചിനിയറിങ്ങിനു പഠിക്കാൻ ഉപ്പ എന്നെ കർണാടകയിലേക്ക് വിടാൻ തീരുമാനിച്ചതിനു പിന്നിലെ ഗുട്ടൻസ് മറ്റൊന്നുമല്ല . " മോനിത്തിരി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന എൻജിനിയർ ആവുന്നെങ്കിൽ ആയിക്കോട്ടെ " . 

അങ്ങനെയാണ് ഞാനും അമ്മാവനും കൂടി കുന്നിൻ മുകളിലെ ആ നരകത്തിൽ എത്തിപ്പെട്ടത് 

ഹോസ്റ്റൽ അഡ്മിഷന്റെ ടൈമിൽ അമ്മാവന് ഒരേ നിർബന്തം . റൂം മേറ്റ് ആയി ഒരു നോണ്‍ മലയാളിയെങ്കിലും വേണം . ഭാഗ്യത്തിന് ആദ്യം മുന്നിൽ വന്നു പെട്ടത് നമ്മുടെ തമീം ആണ്( തമ്പി ) . കാര്യങ്ങളൊക്കെ വിസ്തരിച്ചു പറഞ്ഞപ്പോൾ പുള്ളിക്കും ഓക്കേ. 

വീട്ടുകാരൊക്കെ മടങ്ങിപ്പോയതോടെ ഞങ്ങൾ രണ്ടാളും ഒരു അഗ്രിമെന്റിൽ എത്തി .
" റൂമിൽ മറ്റാരും ഇല്ലാത്ത സമയത്ത് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുക ".

അങ്ങനെ ഒന്നൊന്നര മാസം കയ്യും കാലുമൊക്കെ കാട്ടി മുന്നേറി . ആ ഇടക്ക് ഒന്ന് വീട്ടിൽ പോയി വന്നു റൂമിലേക്ക്‌ കാലെടുത്തു വെക്കുമ്പോ തമ്പിയുടെ ചോദ്യം . " എന്താടാ വീട്ടിൽ എല്ലാർക്കും സുഖമല്ലെ ? " . എന്റെ തലക്കുള്ളിൽ നിന്നും ഒരു കിളി പാറി .

" ഇവൻ ഈ മലയാളം ഒക്കെ എപ്പോ പഠിച്ചെടുത്തു ?."

അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവൻ തുറന്നു പറഞ്ഞത് . ഇംഗ്ലീഷ് എന്ന് വിചാരിച് ഇത്ര കാലം ഞാൻ കാലിട്ടടിച്ചത് മംഗ്ലീഷിലായിരുന്നു . തോൽവികൾ ഏറ്റു വാങ്ങാനായി എന്റെ ജന്മം പിന്നെയും ബാക്കി .

തീരുമാനങ്ങൾ

കാര്യമായി പണിയൊന്നും ഇല്ലാതെ റൂമിലിങ്ങനെഅട്ടം നോക്കി ഇരിക്കുന്ന നേരത്താണ് ബോധോദയം ഉണ്ടായത്. ( അത് ഇടക്ക് ഉണ്ടാവുന്നതാ . കാര്യമാക്കണ്ട ) . 

"ഞമ്മളെ റെസ്യുമിനൊരു ഗുമ്മു  പോരാ .അതാ ജോലിക്കൊക്കെ അപ്ലൈ ചെയ്തിട്ടും ആരും തിരിഞ്ഞു നോക്കാത്തത് ".
( അപ്ലൈ, അപ്ലൈ .  നോ റിപ്ലൈ .ദാ ഇപ്പൊ അവസ്ഥ .  കടപ്പാട് : ഷദീദ് )   

മുകളിലെ ലൈനിൽ  CCNA , CCNP ന്നൊക്കെ ഇങ്ങിനെ മാല ബൾബ്‌ പോലെ കെട്ടും കത്തിയും നിൽക്കുന്നത് കണ്ടാൽ ഒരു ലുക്ക്‌ അല്ലെ...!! (ശെരിക്കും അല്ലെ ?)  

 ഇനി അത് കിട്ടിയിട്ടേ അടങ്ങൂ . ഒരു രണ്ടു മാസം കൊണ്ട് മൂന്ന് എക്സാം . ഇമ്മിണി ബല്യ ഒരു ശർട്ടിബിസ്കെറ്റ് . " ഇന്നാ  പിന്നെ ഒന്നും നോക്കാനില്ല. അങ്ങട്ട് തൊടങ്ങന്നെ " . 

നേരെ പെട്ടീം പ്രമാണോം എടുത്തൊരു പോക്കാർന്നു . പോകുമ്പോയെ റൂം മേറ്റിന്റെ മുഖത്തൊരു ആക്കിയ ഇളി (?) .  കണ്ടില്ല്ല ന്നു വെച്ച് ഹരി ഹര രാഗത്തിൽ സാധകം ചെയ്ത് ഒരു തുടക്കം അങ്ങ്  തുടങ്ങി . 

 ഹോ . പിന്നൊരു പടിപ്പാർന്നു .  മ്മളെ ബെല്യ ദോസ്ത് തങ്കൂന്റെ ഭാഷയിൽ പറഞ്ഞാ പൂരപ്പടിപ്പ് തന്നെ . ഈ നെലക്ക് പോയാ അടുത്ത് തന്നെ CCIEക്ക് നോക്കേണ്ടി വരും . 

ഒരു അര മണിക്കൂർ ആയിക്കാണും , ദാ വരുന്നു നല്ല കലക്കൻ ഉറക്ക് .( ഉറക്കൊരു സംഭവമാണ് അതിങ്ങിനെ കണ്‍ മുന്നിൽ വിളക്കായി ജ്വലിക്കുമ്പോ പുറം കാലുകൊണ്ട് തട്ടുന്നത് ക്രൂരത അല്ലെ ? ) . പിന്നെ ഒന്നും നോക്കീല്ല നല്ലോണം  കെടന്നങ്ങോട്ട് ഉറങ്ങി . 

കുറേ കഴിഞ്ഞു ഉണരുമ്പോ സഹ മുറിയൻ പാടുന്നത് കേട്ടു 

" പഠിത്തം കഷ്ടമാണുണ്ണീ     .    ഉറക്കല്ലോ  സുഖപ്രദം "

ഇനിക്കൊരു മന്സനാകണം

ഒരു പൽചക്രത്തിൽ നിന്നും  തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളെ കണ്ടിട്ടുണ്ടോ ? 
നാനാ ഭാഗത്തേക്കായി എടുത്തെറിയപ്പെടുന്ന കുറെ പാവം വെള്ളത്തുള്ളികളെ  

എനിക്കൊരു ഇത്ത ഉണ്ടായിരുന്നു . ജീവിതത്തിൽ സ്നേഹിക്കാൻ പഠിക്കുന്ന കാലത്ത് എങ്ങു നിന്നോ വന്നു കുറെ കാലത്തേക്ക് ഞങ്ങളുടെതായി മാറിയ  ഞങ്ങളുടെ ഇത്ത . 

രണ്ടു അനിയത്തിമാരുടെ പ്രസവവും കൂടെ വന്ന അസുഖവും ഒക്കെയായി ഞങ്ങൾ മൂന്നു അണ്‍ മക്കളെ മെരുക്കാൻ ഉമ്മാക്ക് വേണ്ടത്ര സമയം തികയാതിരുന്ന കാലം.  കളിയും ചിരിയുമൊക്കെയായി ഒരു ജേഷ്ടത്തിയുടെ കുറവ് നികത്തി ഞാനളുടെ മനം കവർന്നിരുന്ന  ഇത്ത എന്നോ ഞങ്ങളിൽ നിന്നും അകന്നു പോയി .   സ്നേഹിച്ചിരുന്നവരെ  പിരിഞ്ഞാലും അന്വേഷിചു കണ്ടെത്തനൊന്നും ഈ വേഗമാർന്ന ജീവിതത്തിനിടയിൽ നമുക്കാർക്കും സമയം കിട്ടാറില്ലല്ലോ .

 ഒരിക്കൽ ഇത്ത ഞങ്ങളോട് ചോദിച്ചതോർക്കുന്നു  . " വലുതാകുമ്പോൾ എന്ത്‌ ആവനാ  നിങ്ങൾക്ക്‌ ആഗ്രഹം ". 

ഒന്നാം ക്ലാസ്സിലോ മറ്റോ ആയിരുന്ന അനിയന്റെ കുഞ്ഞു വായിൽ വന്ന മറുപടി 
 "ഒരു ബെല്യെ മന്സനാണം " . 

ജീവിത യാഥാർത്ഥ്യങ്ങൾ തേടിയുള്ള നമ്മുടെ ഓട്ടത്തിനിടയിൽ മറക്കാൻ പാടില്ലാത്തതും  അതാണ് . 

"ഇനിക്കൊരു മന്സനാകണം "

കമ്പൈൻ സ്റ്റഡി.

രണ്ടു പാവ് ബാജി , രണ്ട് നൂടിൽസ് , ഒരു മൂന്ന് ഗഡ്ബടും കൂടി ആയതോടെ ബുക്ക്‌ വാങ്ങാൻ തന്ന പൈസ സ്വാഹ . അല്ലേലും ബുക്കിനു വലിയ അത്യാവശ്യം ഒന്നുമില്ല ന്നു കരുതി ഇരിക്കുമ്പോ ദേ വരുന്നു ഇന്റേണൽ എക്സാം . എക്സമിന്റെ തലേ ദിവസം ബുക്ക്‌ കയ്യിലുണ്ടാവുന്നത് ഒരു ഐശ്വര്യമാണെന്നു തോന്നാത്ത AECക്കാരൻ ഉണ്ടാവുമോ . ആകെ വിഷമിച്ചിരിക്കുമ്പോഴുണ്ട് സ്വന്തമായി ടെക്സ്റ്റ്‌ ബുക്ക്‌ കയ്യിലുള്ള അംജദ് വരുന്നു  (പൈസക്കാരൻ തന്നെ  ). 

ഷബീബിന്റെ തലയിൽ അപൂർവമായി കതാറുള്ള ലൈറ്റ് കത്തി   (ഐഡിയ ) . 

"കമ്പൈൻ സ്റ്റഡി.. !!! " (ഉവ്വാ .. നടന്നത് തന്നെ )

എന്റെ നേരെ കണ്ണിറുക്കി ശബീബ് ഫവാസിന്റെ അടുത്ത് നിന്നും COLOR CUBE എടുത്ത്   അംജദിന്റെ മുന്നിലിട്ടു . 

" എടാ . നിനക്കിതിന്റെ ആറ്  കളറും ഒപ്പിക്കാൻ കഴിയുമോ ? "

ബുക്ക്‌ താഴെ വെച്ച് പാവം അദ്വാനം തുടങ്ങിയതോടെ നമ്മൾ അവന്റെ ബുക്ക്‌ അടിച്ച് മാറ്റി പൂരാ പഠിപ്പ് . അവസാനം പഠിത്തമൊക്കെ കഴിഞ്ഞു ( സത്യം ?) ഞങ്ങൾ കിടക്കാനൊരുങ്ങുമ്പോൾ കക്ഷിയുടെ ചോദ്യം 

 " ശെരിക്കും ഇത് ആറു കളറും ഒപ്പിക്കാൻ കഴിയുമോ ? "


ശുഭം .... 

കൊടും ചതി

കോളേജിൽ എത്തി ആദ്യം എടുത്ത സിമ്മിലെ ഓഫെറുകൾ കണ്ട് എന്റെ ഖൽബിൽ രണ്ടു ലഡ്ഡു പൊട്ടി  . ദിവസം നൂറു മെസേജ് ഫ്രീ , ഒരു രൂപ സർവീസ് ചാർജ് (ഹൗ ) .

ഇനി കിട്ടേണ്ടത് ചുമ്മാ ആ നൂറു sms തീർക്കാൻ ഒരു കുഞ്ഞിക്കിളിയേ ആണ് . നോക്കുമ്പോ കൂടെ ഉള്ള ഒരു മാതിരി കൂഷ്മാണ്ടങ്ങൾക്കൊക്കെ  ഒന്നും രണ്ടും കിളികൾ ഉണ്ട് കൂട്ടിൽ . 

നേരെ ദോസ്ത് ശദീതിന്റെ അടുത്ത്  പോയി സങ്കടം പറഞ്ഞപ്പോ കയ്യിലുള്ളതിൽ നിന്നും ഒരു 'പിടയെ' എടുത്ത് ഞമ്മക്ക് തന്നു.  പേര് പാത്തു  . അവനെ ചങ്ങാതി ആയി കിട്ടിയ ഭാഗ്യം ഓർത്ത് കുറച്ച് നേരം ഞാൻ ധ്രതങ്ക പുളകിതനായി നിന്നു . 

പിന്നെ ഒരാഴ്ച്ചത്തേക്ക്  മുടിഞ്ഞ പ്രേമം ആയിരുന്നു .ഞാൻ അയക്കുന്ന ഓരോ വളിപ്പിനും ( കട്ടിങ്ങും ഷേവിങ്ങും പോലോത്ത  )  ഫന്റസ്റ്റിക് , എലസ്റ്റിക് ടൈപിൽ പാത്തൂന്റെ റിപ്ലൈകൾ വരുമ്പോ   വിജ്രിംബിചു നിൽക്കലല്ലാതെ വേറെ വഴിയില്ലാ എന്നായി കാര്യങ്ങൾ  . 

ഒരാഴ്ച കഴിഞ്ഞു വെറുതെ ശദീതിന്റെ മൊബൈൽ  എടുത്തു നോക്കിയ എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ഒരു തോന്നൽ . 

ഓർമ്മകൾ

" കള്ളത്ത്യെ . ഇജ്ജ് ഇന്നെ പറ്റിച്ച് ല്ലേ . അന്നോട് മുണ്ടൂല്ല  " . വീട്ടിലേക്ക് വിളിച്ചപ്പോൾ അങ്ങേ തലക്കൽ രണ്ടര വയസ്സ്കാരി അനിയത്തിയുടെ കിളിക്കൊഞ്ചൽ  . വീട്ടിൽ എല്ലാവരും മിന്നൂ ന്നു വിളിക്കുമെങ്കിലും എനിക്കവൾ കദീസയാണ് . ഞാനവൾക്ക് കള്ളത്തിയും  . ഗൾഫിൽ നിന്നും തിരിച്ചു വരുമ്പോൾ മിട്ടായി ,ചോക്ലേറ്റ്  , ഐസ്ക്രീം എന്നിവ കൊണ്ട് വരാമെന്ന വ്യവസ്ഥയിൽ ആ പ്രശ്നം ഒരു വിധം ഒത്തു തീർപ്പായപ്പോൾ  ദാ വരുന്നു അടുത്തത് . " മോളൂസ് ഇന്നെ കാട്ടി . ന്റെ മുടി പുട്ച്ച് ബൽച്ച് . ഓളോട് ഞമ്മക്ക് രണ്ടാൾകും മുണ്ടാണ്ട ട്ടോ " . ഒരു വയസുള്ള ഇവളുടെ ജെഷ്ടത്തിയുടെ മോളെ പറ്റിയാണ് പരാതി .   അതും ഓക്കേ പറഞ്ഞപ്പോൾ പിന്നെ കല്പന  . " ഇഞ്ഞി ഫോണ്‍ ബെച്ചാള , പൈസ കയിഞ്ഞ്നു ". . .രണ്ടു വർഷമൊക്കെ കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോ അവളെന്നെ തിരിച്ചറിയുമോ ആവോ 



സമർപണം : - കയ്യിലുള്ള സൌഭാഗ്യങ്ങളെ കളഞ്ഞ് മണൽ കാട്ടിൽ മുത്ത് പെറുക്കാൻ ഇറങ്ങി തിരിച്ച പ്രവാസികൾക്കായി    

സങ്കടക്കടൽ

"ഗൾഫിലെത്തിയാൽ തടി വെച്ചോളും".ഷർട്ട് ഇൻസൈഡ് ചെയ്യാൻ വിഷമിച്ചിരിക്കുമ്പോൾ സമാധാനിപ്പിച്ച് കൊണ്ട് ഉമ്മ പറഞ്ഞതാ . ഇവിടെ  എത്തിയിട്ടിപ്പോൾ മൂന്നാഴ്ചയായി . വേറെ പരിപാടി  ഒന്നും ഇല്ലാത്തത് കൊണ്ട് ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടക്ക് പേരില്ലാത്ത ഒരു ഫുഡ്‌ കൂടി ഉൾപെടുത്തി നോക്കിയിട്ടും ഫലം മാഫി . എന്നും രാവിലേ അരക്കു ചുറ്റുംനൂൽ പിടിച്ചു നോക്കിയിരുന്നത് ഞാൻ  ഇപ്പൊ നിർത്തി .. ഒരു കര്യവുമില്ലെന്നേ ( സത്യം !!! ) . ഇപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി . "അതൊന്നും നമ്മക്ക് പറഞ്ഞതല്ല "

പൂന്തിങ്കൾ ചാരെ ഒരു നാൾ

2013 മാർച്ച്‌  5 . ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല . അന്നാണ് ഞാൻ  ആദ്യമായി പുണ്യ റസൂലിന്റെ (സ്വ ) ചാരത്തേക്ക് പുറപ്പെട്ടത് . ജിദ്ദയിലെത്തിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ . രാത്രി 10  മണിയോടെ ഞങ്ങൾ പതിനെട്ടോളം ആളുകളെയും വഹിച്ച് ബസ് മദീന ലക്ഷ്യമാക്കി  നീങ്ങി  . സ്വലാതും  ചൊല്ലി പുറത്തെ അത്ഭുത കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന് അറിയാതെ എപ്പോഴോ ഉറക്കിലേക്ക് വീണു . ഇടക്ക് വഴിയിൽ എവിടെയോ വണ്ടി നിർത്തി അത്യാവശ്യ കാര്യങ്ങൾ നിർവഹിച് വീണ്ടും പുറപ്പെട്ടു. ഇപ്പോൾ  വഴിയിലുടനീളം വിലക്ക് കാലുകൾ മാത്രം കാണാം . ഉറക്ക് ശരിക്ക് പിടിച്ചു വരുമ്പോഴുണ്ട്  ആരോ തട്ടി വിളിക്കുന്നു . പിടഞ്ഞെനീറ്റ് നോക്കുമ്പോൾ  ഉസ്താദിന്റെ വിശദീകരണം കേട്ടു .ഈ കാണുന്നതാണ് മസ്ജിദുൽ ഖുബാ . പുന്നാര റസൂലിന്റെ(സ്വ) ഒട്ടകം മുട്ട് കുത്തിയ സ്ഥലം . ഇവിടുന്നു നിസ്കരിക്കുന്ന രണ്ടു റക്അത് സുന്നത് നിസ്കാരത്തിനു രണ്ട് ഉംറയുടെ പ്രതിഫലമാണ് പോലും. ഓടിപ്പോയി സുന്നത് നിസ്കരിച്ച് ഒരു കുഞ്ഞു പ്രാർത്ഥനയ്ക്ക് ശേഷം വീണ്ടും പുറപ്പെട്ടു .  ഇനി യെത്താനുള്ളത്  ഉഹ്ദിലേക്കാന്  . സംഭവ ബഹുലമായ അദ്ധ്യായങ്ങൾ അഞ്ചാം ക്ലാസ്സിലെ തരീഖിൽ നിന്നും ഓർത്തെടുത് ഉസ്താദ്‌ തകർക്കുമ്പോയെക്കും സ്ഥലമെത്തി . ബസ്സിൽ നിന്നിറങ്ങി നേരെ വലിയ ചുറ്റു മതിൽ കെട്ടി തിരിച്ച രണാങ്കണം ലക്ഷ്യമാക്കി നടന്നു .മതിലിന്റെ  ചെറിയ ഒരു ദ്വാരത്തിലൂടെ നോക്കിയാൽ ഉള്ളിൽ ഹംസ (റ )വിന്റെ  അടക്കം മൂന്നു ഖബറുകൾ കാണാം . അവിടുന്ന് ഫാത്തിഹ ഓതി ദുഅ ചെയ്തു പോരാൻ നേരം അംബൈതുകാർ നിലയുരപ്പിച്ചിരുന്ന മല കാണിച്ചു തന്നു . ഇപ്പൊ അതിന്  ഒരു മതിലിന്റെ ഉയരമേ ഉള്ളൂ. ഹംസ(റ)വിന്റെ മരണ വാർത്ത‍ അറിഞ്ഞ് പുന്നാര നബി (സ്വ)  വിഷമിച്ചിരുന്ന സ്ഥലത്തേക്ക് ഉസ്താത് വിരൽ ചൂണ്ടി . 

ഇനി ലക്ഷ്യം പുന്നാര പൂമാന്റെ പൂന്തോപാണ് . സമയം സുബഹി  ആകാറായി . മദീനയിലെത്തി ബാഗ്‌ റൂമിൽ വച്ച് നിവരുമ്പോയുണ്ട് സുബഹി ബാങ്ക് ." അസ്സലാത്തു ഖൈരുൻ മിനന്നൌം  " . പിന്നെ ഒരു ഓട്ടമായിരുന്നു . ലോകത്തെ ഏറ്റവും പുന്ന്യമാക്കപ്പെട്ട പള്ളികളിലൊന്നിൽ വെച്ച് ഏറ്റം പുണ്യമുള്ള നമസ്കാരങ്ങളിൽ ഒന്ന് . നിസ്കാരം കഴിഞ്ഞ് ഒരു യസീനോതി സങ്കടങ്ങൾ ഓരോന്ന് എണ്ണി പറഞ്ഞു ദുആ ചെയ്ത് റൂമിലെത്തി ബാക്കിയുള്ള ഉറക്കമങ്ങു  കടം വീട്ടി . പിന്നെ തല പൊങ്ങുമ്പോ സമയം ഒൻപത് മണി  . ഉപ്പുവെള്ളത്തിൽ ചെറുതായി ഒരു കുളി പാസാക്കി തിരു സവിധത്തിൽ  എത്തുമ്പോ അവിടെ തിരക്ക് തുടങ്ങുന്നേ ഉള്ളൂ . ജീവിതത്തിൽ ആദ്യമായി ആ പച്ച ഖുബ്ബ കണ്ടപ്പോൾ ഈമാനുള്ള ഏതൊരു മുസല്മാനെയും പോലെ ഖൽബൊന്നു പിടച്ചു . കണ്‍ കുളിർക്കെ കണ്ട് ഉള്ളിൽ കയറി നോക്കിയപ്പോ അതാ പുന്നാര പൂമന്റെ ഖബര് ഷരീഫ് . കൂടെ രണ്ട് അനുജരരും . അബൂബക്ർ (റ ) , ഉമർ (റ) . മി'അറാബിന്റെയും ഖബറിന്റെയും ഇടയിൽ പുണ്ണ്യമാക്കപ്പെട്ട സ്ഥലത്ത് നിന്നും (മാ ബൈന ഖബരീ വ മിമ്പരീ........) രണ്ടു രകഅത്‌ സുന്നത്ത് നിസ്കരിക്കാൻ ഒരല്പം ഉന്തും തള്ളും വേണ്ടി വന്നു . സമയം പത്തെ ആയിട്ടുള്ളൂ ..ശേഷം തിരു ഹള്രതിലെക്ക് നോക്കി ബുർദയുടെ വരികളിലൂടെ ഒരു പാട് കരഞ്ഞു മനസ്സിൽ
                                       
                              ( കുറ്റമെന്ന വാഹനമിൽ അറ്റമില്ലാ കേറി ഞാൻ ...... തങ്ങളോടന്യായം യാ സയ്യിദീ ഖൈറന്നബീ )

ളുഹർ നിസ്കാരം കഴിഞ്ഞു തിരക്കിട്ട്  പുറത്തിറങ്ങിയപ്പോൾ പള്ളി മുറ്റത്ത് ഖൽബ് നിറയുന്നൊരു കാഴ്ച കണ്ടു . വയസ്സായ ഒരു ഉപ്പയും ഉമ്മയും കൂടെ  മകനും മരുമോളും (ആണെന്ന് തോന്നുന്നു) . ഉമ്മാന്റെ വായിലേക്ക് ഭക്ഷണം വച്ച് കൊടുക്കുകയാണ് മോൻ . കുറച്ച നേരം അവരെ നോക്കി നിന്നു . ഭക്ഷണം കഴിഞ്ഞു ടിഷ്യു കൊണ്ട് മുഖം തുടച്ച് കൊടുത്ത് നേരെ ഉപ്പാന്റെ അടുത്തേക്ക് . പുറം ലോകത്ത് നടക്കുന്നതൊന്നും അറിയുന്നേ ഇല്ലെന്നു തോന്നും അവരുടെ ചിരിയും കളിയും സന്തോഷവും ഒക്കെ കണ്ടാൽ . ഉമ്മാന്റെ കാലടിക്ക് താഴെ ആണെന്ന് പറഞ്ഞ ആ പ്രവാചകരുടെ ചാരെ തന്നെ അത് അന്ന്വർത്ഥമാക്കുന്ന ഒരു കുടുംബം . മഗരിബിനും ഇഷക്കും ശേഷം ഇനി മടക്കമാണ്  .  ഒരു നൂറു തവണ സലാം പറഞ്ഞു  പോരാനായുമ്പോൾ മനസ്സിനെന്തോ ഒരു ഇളക്കം . പ്രാണേശ്വരനെ പിരിയാൻ നേരം പ്രണയിനിക്ക് അനുഭവപ്പെടുന്ന നൊമ്പരം , ഒരു പിൻ വലി . അവസാനം കാല് പറിച്ചെടുത്ത്  ജന്നത്തുൽ ബഖീഇൽ പോയി വിട പറഞ്ഞു മനസില്ല മനസോടെ ബസിൽ കയറി . അപ്പോഴും മനസിന്റെ തേങ്ങൽ നിന്നിട്ടില്ല . ഇനി എന്നാണാവോ ജീവിതത്തിൽ ഈ ഭാഗ്യം തിരികെ വരിക    


പിൻ കുറിപ്പ്  : - ഖസീദതുൽ ബുർദ എഴുതുമ്പോ ബൂസൂരി (റ) തങ്ങള്ക്ക് കുറെ മുരാത്‌കൾ ഉണ്ടായിരുന്നെന്നും ബുർദയുടെ ബര്കത് കൊണ്ട് അവിടുന്ന്  അതെല്ലാം സാധിച്ചു കൊടുത്തിട്ടുണ്ടെന്നും എവിടെയോ വായിച്ഛതായി ഓർക്കുന്നു . അങ്ങയുടെ അടുക്കലല്ലാതെ ഈ പാവം എവിടെ പോയി ആവലാതി പറയാൻ ?? എന്റെ മനസ്സിലും ഉണ്ട് കൊച്ചു കൊച്ചു മോഹങ്ങൾ .. അറിവുകേട്‌ പൊറുത്ത് എന്റെ ആഗ്രഹങ്ങൾ സാധിപ്പിക്കണേ എന്റെ കരളേ (സ്വല്ലല്ലാഹു അലൈക യാ സയ്യിദീ യാ രസൂലല്ലാ ) ... 

മൂട്ട ചരിതം മൂന്നാം ഗണ്ഡം

ഗണ്ഡം-1  : - മൂട്ട എന്ന മഹാനായ ജീവിയെ പറ്റി പറഞ്ഞു കേട്ടു എന്നല്ലാതെ നേരിട്ട് പരിചയപ്പെടാനുള്ള   എന്റെ ആഗ്രഹം  സാധിച്ചത് മർകസ് ബോർഡിങ്ങിലെ പ്ലസ്‌ ടൂ ജീവിതത്തിലാണ് . താഴെ നിന്നു മൂട്ടയുടെയും മുകളിൽ നിന്ന് കൊതുകിന്റെയും ആക്രമണങ്ങൾ ഒന്നിച്ചായപ്പോൾ രാത്രികൾ പലതും അംഗം വെട്ടിന്റെതായിരുന്നു  . ഉറക്ക് കിട്ടാതെ തൂങ്ങിയ കണ്ണുമായി  രാവിലെ മെസ്സിലെത്തുന്ന ഞങ്ങളെ സ്നേഹത്തോടെ ഹംസക്ക കട്ടിയുള്ള പൊറാട്ടയും തന്ന് അനുഗ്രഹിച്ചു വിടും . "പോയി ഉറങ്ങി വാ മക്കളെ" . സ്കൂളിൽ സുബൈർ സാറുടെ സുഒലജി , അബൂബെകർ സാറുടെ ഇംഗ്ലീഷ് , റഷീദ് സാറുടെ മാത്സ് തുടങ്ങിയ  ക്ലാസുകൾ അങ്ങനെ ഞങ്ങള്ക്ക് പ്രിയപ്പെട്ടതായി .  


ഗണ്ഡം-2  : - എന്റെ പ്ലസ്‌ ടൂ മാർക്ക്‌ കണ്ട് കണ്ണ് തള്ളിപ്പോയ  ഉപ്പ ഓർഡറിട്ടു  .   "ബേട്ടാ , തും ഡോക്ടർ ബൻ ജാ "  . എട്ടാം ക്ലാസ്സിൽ വീരാൻ കുട്ടി മാഷ് പഠിപ്പിച്ച ഹിന്ദി വച്ച് ഹരിച്ചും ഗുണിച്ചും നോക്കി ഞാൻ നെരേ പോയി  എഞ്ചിനീയറിംഗിന് ചെർന്നു . അവിടെ വച്ചാണ്  ഞാനാ ഞെട്ടിക്കുന്ന  സത്യം മനസിലാക്കിയത് , കേരളത്തിലായാലും കർണാടകത്തിലായാലും മൂട്ട എന്നും മൂട്ട തന്നെ . ഫ്ലോറിൽ കൃത്യമായി സുബഹിക്ക് യെണീറ്റിരുന്ന ബഷീറിന്റെ പള്ളീൽ പോക്കു  പോലും കുളമായതോടെ  ഞാനും സൽമാനും കൂടി ഒരു കടും കൈ ചെയ്തു . ബ്ലൈഡെടുത്ത് ഒരു ചിന്ന ഓപറേഷൻ . ളുഹർ നിസ്കരിച്ചു വന്ന ബഷീർ കരച്ചിലോടു കരച്ചിൽ  .(അവന്റെ ബെഡിൽ ആയിരുന്നല്ലോ നമ്മുടെ മൂട്ട പിടുത്തം ). 


ഗണ്ഡം-3 : - പഠിത്തം കഴിഞ്ഞു നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന എന്നെ തേടി ഉപ്പാന്റെ അടുത്ത ഫോണ്‍ കാൾ . പെട്ടിയും കിടക്കയുമെടുത് നേരെ ജിദ്ദയിലേക്ക് ബീമാനം കയറാൻ . അപ്പൊ തന്നെ (അല്ല , ഒരു ആറു  മാസം കഴിഞ്ഞ് ) ടിക്കറ്റ്‌ എടുത്തിങ്ങു പോന്നു . ആദ്യ ദിവസം കാര്യമായി ഉറക്കമോന്നും കിട്ടിയില്ല (സ്വാഭാവികം ). രാവിലെ യെണീച് നോകുമ്പോ അംഗത്തിനു തയാറായ പോലെ നിൽക്കുന്നു ജേഷ്ടൻ .പരിജക്ക് അകരം കയ്യിലുള്ളത് പ്ലാസ്ടർ ആണെന്ന് മാത്രം . ഇക്കാക്ക ഒരു ഉശിരൻ ചേകവർ തന്നെ എന്ന് ആദ്യത്തെ പയറ്റ് കണ്ടപ്പോ തന്നെ ബോധ്യമായി . പകൽ എല്ലാരും ജോലിക്ക് പോയാൽ പിന്നെ എനിക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാൻ മൂട്ടകൾ മാത്രമേ കൂട്ടിനുണ്ടാവൂ യെന്ന  യാഥാർത്യം മനസ്സിലാക്കിയ ഞാൻ ഇതൊക്കെ കണ്ടു വെറുതെ നിന്നു (സത്യം ) . സമ്പൂർണ മൂട്ട നിവാരണ മരുന്ന് തളി നടത്തുമെന്ന് കൊടുവള്ളി സാഹിബ്‌ കട്ടായം പറഞ്ഞ ദിവസം ഇന്നാണ് .. വല്ലതും നടക്കുമോ ആവോ 

വാൽ കഷ്ണം  : - അന്നൊക്കെ ഞാൻ ഹോസ്റ്റലിൽ നിന്നും മാസത്തിലൊരിക്കൽ ബാഗും തൂക്കി വരുന്നത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഉമ്മ  ഓടി വന്നു കയ്യിലെ ഡ്രസ്സ്‌ നിറച്ച ബാഗ്‌ വാങ്ങി ചൂട് വെള്ളത്തിൽ അലക്കാൻ ഇട്ടിരുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിന്നെ ആണ് മനസ്സിലായത് (ഞാൻ കരുതിയിരുന്നത്  സ്നേഹക്കൂടുത്തൽ കൊണ്ടാണെന്നായിരുന്നു )       

ശുഭം ... 

എന്റെ പരിഷ്കരിച്ച ഗൾഫ്‌ വിശ്വാസ പ്രമാണങ്ങൾ

1. നീളൻ കുപ്പായവും തലയിൽ വട്ടുമുള്ള എല്ലാവരും അറബികൾ അല്ല (പള്ളി കഴിഞ്ഞ്  എത്ര എണ്ണമാ  ഈ കോലത്തിൽ മലയാളം പറഞ്ഞ് പോകുന്നത് കണ്ടത്  )


2. നിയമങ്ങൾ പലതും വരും , പോകും  . റൂമിൽ നിന്നും പുറത്തിറങ്ങാത്ത കാലത്തോളം അതൊന്നും നമ്മളെ ബാധിക്കാൻ പോകുന്നില്ല (ഫ്രീ വിസക്കാരെ പേടിപ്പിക്കാൻ പത്രതിലിട്ട വാർത്ത‍ കാട്ടി കൊടുത്തപ്പോൾ ജേഷ്ടൻ പറഞ്ഞു  തന്നത് )


3. മൂട്ടകളുടെ തറവാടാണ് ഗൾഫ്‌ . കേരളമോക്കെ അവർക്ക് വെറും അച്ചി വീട് മാത്രം  (എന്താ കടി .. ഹൗ  )


4. ഫുൾ സ്റ്റൊപ്പിനും ആശ്ചര്യ ചിന്നത്തിനും , എന്തിന്  ചോദ്യ ചിന്നത്തിനു പോലും ഇവിടെ ഭയങ്കര അർത്ഥമാണ്  (കടപ്പാട്  : ഡോക്ടര്‍ MK അബ്ദുല്‍ സത്താർ 


5 . നല്ല ഒരു കുക്ക് വിചാരിച്ചാൽ ഗോതമ്പ് കൊണ്ട് ഒരാഴ്ച പത്ത് വിഭവം വരെഉണ്ടാക്കാം  (ഗോതമ്പ് ചോർ , ഉപ്പുമാവ് , റവ , ചപ്പാത്തി , പൊറോട്ട എന്നാ ക്രമത്തിൽ  )


6 .  മനസ്സ് വച്ചാൽ തലേന്ന് ബിരിയാണിക്കിട്ട  പൊതിന ഇലയുടെ ബാക്കി  ഉണക്കി പൊടിച്ചു   രാവിലെ ചായയിൽ ഇടാം  (അതിനെ പിന്നെ നാൻ എന്ന് വിളിക്കും )
 

7. വെള്ളത്തിൽ നിന്നാണ് കറണ്ട് ഉണ്ടാക്കുന്നതെന്നും മഴ പെയ്തില്ലേൽ പവർ കട്ട്‌ വേണ്ടി വരുമെന്നും ആര്യാടൻ പറയുന്നത് കളവാണ് (കൊല്ലത്തിൽ ഒരിക്കൽ മഴ പെയ്യുന്ന    ഇവിടെ വീട് നിറയെ യേസിയും റോഡു നിറയെ സ്ട്രീറ്റ് ലൈറ്റും അല്ലെ . അതാ ഞാൻ പറഞ്ഞെ )


8 . ഗൾഫ് മലയാളികൾ ഓരോരുത്തരും ചുരുങ്ങിയത് പത്ത് സങ്കടനയിലെങ്കിലും  അംഗമായിരിക്കും  . രണ്ടെണ്ണത്തിൽ സെക്രട്ടറി  , ഒന്നിൽ പ്രസിഡന്റ്‌ , ഒന്നിൽ ട്രെഷരെർ എന്ന ക്രമത്തിൽ .. (വേണമെങ്കിൽ ഒന്നോ രണ്ടോ കുറയ്ക്കാം )


9 . പൊറാട്ട ഒരു ആഗോള സംഭവം ആണ് (ഇതിഹാസമെന്ന് വേണമെങ്കിൽ  വിളിക്കാം ). 


10 . സ്കൂളിൽ നിന്ന് ഹിന്ദിക്ക് വട്ട പൂജ്യം കിട്ടിയവനും ഗൾഫിൽ എത്തിയാൽ  " ക്യാലെ " പറഞ്ഞു തുടങ്ങും  (അതിന് അങ്ങനെ ഒരു വാക്ക് ഹിന്ദിയിലുണ്ടോ ?? ആർക്കറിയാം )


11 . ജോലി കിട്ടുന്നതിന്റെ മുൻപ് കിട്ടുന്ന സമയം മാക്സിമം ഉറക്കിനായി മാറ്റി വെക്കുക . ജോലി കിട്ടിയാൽ പിന്നെ ഉറങ്ങാൻ കഴിഞ്ഞെന്നു വരില്ല  (അനുഭവം ) 


12.ആലം ദുനിയാവിൽ ഏറ്റവും രുചികരമായ ഭക്ഷണം ചിക്കൻ ബിരിയാണി ആണ് (വെള്ളിയാഴ്ച കേട്ടത് )


13. ലോകത്ത്  ഏറ്റവും പടച്ചോനെ പേടിയുള്ള  കള്ളന്മാർ ഉള്ളത് ഗൾഫിൽ ആണ്  (ഹറമിൽ നിന്നല്ലേ എന്റെ ചെരിപ്പ് ഒരുത്തൻ അടിച്ചോണ്ട് പോയത്  )


14. ബെൻസ് , ഓഡി ,ബി എം ഡബ്ലിയു  യെന്നിവക്കൊക്കെ ഇവിടെ പുല്ല് വിലയാണ്  (പണ്ടൊക്കെ മേൽ പറഞ്ഞ പേര് കേൾക്കുമ്പോൾ വിജ്രിംബിച് നിൽകാരുണ്ടായിരുന്ന ഞാൻ ഇപ്പൊ ഹമ്മെരൊ ജി എം സിയോ റേഞ്ച് റോവെരോ  ഒക്കെ വരുന്നത് കണ്ടാൽ പോലും തിരിഞ്ഞ് നോകാറില്ല . സത്യം !!!  ) 


15. ജോലിക്ക് പോകുമ്പോ മാത്രമേ മലയാളികൾക്ക് വൃത്തി കാണൂ ( മെസ്സിൽ നിന്ന് കേട്ടത് ) 

തൽകാലം ഇത്രേം മതി . .  നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ   


  

അങ്ങനെ ആദ്യാക്ഷരം കുറിച്ച് ഞാൻ തുടങ്ങി ... വായിച്ചു തെറി പറഞ്ഞാലും